KOYILANDY DIARY.COM

The Perfect News Portal

‘ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് പത്മകുമാര്‍’; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

.

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭിച്ചു.

 

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്ന നിലയ്ക്ക് ജീവനക്കാരുടെ മേല്‍ നിയന്ത്രണം ഉണ്ടായിരിക്കെ, മരാമത്ത് പ്രൊസീജര്‍ മറികടന്ന് ക്ഷേത്ര മുതലുകള്‍ മരാമത്തിനായി ക്ഷേത്ര പരിസരത്തിന് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും, ആയത് മറികടന്ന് മറ്റ് കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisements

 

മാര്‍ച്ച് 2019ല്‍ എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗത്തിന്റെ അജണ്ട നോട്ടീസില്‍ സ്വന്തം കൈപ്പടയില്‍ ‘സ്വര്‍ണ്ണം പതിച്ച ചെമ്പ് പാളികള്‍’ എന്നതിന് പകരം ‘ചെമ്പുപാളികള്‍’ എന്ന് മാത്രം എഴുതി ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം പൂശി തിരികെ കൊണ്ടുവരുന്നതിന് ബോര്‍ഡ് അനുവാദം നല്‍കുകയും, അതുവഴി ഒന്നാം പ്രതിയുടെ കൈവശം സ്വര്‍ണ്ണം പൂശിയ ചെമ്പുപാളികള്‍ എത്തിച്ചേരുന്നതിനും സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിനും ഒത്താശ ചെയ്തതായി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വെളിവായെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്ത് നിന്നെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളി കൈമാറാന്‍ നീക്കം ആരംഭിച്ചത് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമെന്നാണ് വ്യക്തമാക്കുന്നത്. പിന്നാലെ കത്തിടപാട് ഉള്‍പ്പടെ ആരംഭിച്ചു. ബോര്‍ഡില്‍ വിവരങ്ങള്‍ കൈമാറിയതും പത്മകുമാറാണ്. പത്മകുമാറിന്റെ ആസ്തി വിവരങ്ങളില്‍ എസ്‌ഐടി വിശദമായ അന്വേഷണം നടത്തും. സ്വര്‍ണ്ണക്കൊള്ളയില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

Share news