സംസ്ഥാനത്തെ ബാറുകളിൽ ‘ ഓപ്പറേഷൻ ബാർകോഡ്’; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
.
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസിന്റെ കണ്ടെത്തൽ.

ബാർ ഹോട്ടലുകളിൽ യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഒരു മണിക്കൂർ നേരത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. പത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന നടക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാറിൽ മദ്യ വില്പന നടന്നു.

ആലപ്പുഴയിൽ മാസപ്പടിയായി 3,56,000 രൂപ ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈപ്പറ്റിയെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. മാസപ്പടി വാങ്ങിയത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ തുടങ്ങിയവരാണ്. വിജിലൻസ് പരിശോധനയിൽ മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് ലഭിച്ച പാരിതോഷികമാണ് ഇതെന്നും കണ്ടെത്തൽ. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.




