KOYILANDY DIARY.COM

The Perfect News Portal

നോവലിസ്റ്റ് ജോസഫ് വൈറ്റില (84) അന്തരിച്ചു

കൊച്ചി: പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില (84) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 10 മുതൽ മൃതദേഹം തൈക്കുടത്തെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ. 

2012-ൽ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. വിക്ടർ ലീനസുമായി ചേർന്ന് ‘ദൃൂതി’ എന്ന സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിക്കൊണ്ടാണ് പത്രപ്രവർത്തനത്തിലേക്ക് കടന്നത്. സമയം മാസികയുടെ പത്രാധിപരായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ  രചിച്ചിട്ടുണ്ട്.

 

ആദ്യമായി 18-ാം വയസ്സിൽ ചരമ വാർഷികം എന്ന കൃതി മാതുഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീർത്തനം എന്നിവ പ്രധാന രചനകളാണ്. സ്വാമി നിർമ്മലാനന്ദന്റെ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളിൽ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദർശന എന്ന പേരിൽ നാടക ട്രൂപ്പ് തുടങ്ങിയിരുന്നു.

Advertisements

 

വിജയ കരോട്ടിൽ സംവിധാനം നിർവഹിച്ച ചെമ്മീൻകെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ  സഹസംവിധായകനായി പ്രവർത്തിച്ചു. പി ജെ ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി കാർട്ടൂണിസ്റ്റ് ജോഷി ജോർജുമായി ചേർന്ന് ഭരതനടനം എന്ന നോവൽ എഴുതി. കമ്പക്കല്ല് എന്ന മറ്റൊരുനോവലും ഇരുവരും ചേർന്ന് എഴുതിയിട്ടുണ്ട്. ഭാര്യ: എലിസബത്ത്. മക്കൾ: ദീപ, ജോൺവില്യം, അപർണ.

Share news