ചർച്ചയ്ക്കില്ല, പ്രതിഷേധം മാത്രം; ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാതെ പ്രതിപക്ഷം ഇന്നും ഒളിച്ചോടി
.
കേരള നിയമസഭയുടെ സമ്മേളനം ഇന്ന് പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിന് നോട്ടീസ് പോലും നൽകാതെ ആണ് പ്രതിപക്ഷം ഇന്നും ഇറങ്ങിപ്പോയിരിക്കുന്നത്. ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ അത് സർക്കാരിനെക്കാൾ ഉപരി പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുമോ എന്ന ഭയമാണ് യുഡിഎഫിനെ അലട്ടുന്നത്.

സഭാ നടപടികളുമായി സഹകരിച്ചുകൊണ്ട് പ്രതിഷേധവുമായി മുന്നോട്ടുപോകും എന്നും പ്രതിപക്ഷ എംഎൽഎമാർ ആയ സി ആർ മഹേഷും നജീബ് കാന്തപുരവും സഭാകവാടത്തിൽ സത്യാഗ്രഹം ഇരിക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സഭാ സമ്മേളനങ്ങളിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും, പലപ്പോഴും അത് സർക്കാരിന് കൃത്യമായ മറുപടി നൽകാനുള്ള അവസരമായി മാറുകയാണ് ചെയ്തത്.

സഭയിൽ ശബരിമല വിഷയം ചർച്ചയ്ക്കെടുത്താൽ സോണിയാ ഗാന്ധിക്കും അടൂർ പ്രകാശിനും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ സർക്കാർ ആയുധമാക്കുമെന്ന് പ്രതിപക്ഷം കരുതുന്നു. കൂടാതെ, കൊടിമര വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ കാലത്തെ ദേവസ്വം ബോർഡിന്റെ നടപടികളും ചർച്ചയിലേക്ക് വരുന്നത് തങ്ങൾക്ക് ദോഷകരമാകുമെന്ന് അവർ വിലയിരുത്തുന്നു.

അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ തന്നെ സഭയിൽ പ്രതിഷേധം ഉയർത്തുകയാണ് പ്രതിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം, സഭയിൽ ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് സർക്കാർ. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ കൃത്യമായ മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും ഭരണപക്ഷം വ്യക്തമാക്കുന്നു. ചോദ്യോത്തരവേള ആണ് ഇപ്പോൾ സഭയിൽ നടക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് സഭയിൽ നടക്കും.



