വയനാട് പുനരധിവാസം നിർമാണ പ്രവർത്തനം വൈകി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ രാജൻ

വയനാട് പുനരധിവാസം നിർമാണ പ്രവർത്തനം വൈകി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോടതി ഈ കാര്യം വ്യക്തമായി തിരിച്ചറിഞ്ഞു എന്നും ഒരു താമസവും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും മന്ത്രി കെ രാജൻ. ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് എത്തിയത് പലതായി പിരിഞ്ഞവരെ ഒരുമിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു.

ടൗൺഷിപ്പിന് ആവശ്യമായ 25 എസ്റ്റേറ്റുകൾ സെപ്റ്റംബറിൽ തന്നെ കണ്ടെത്തി. ദുരന്ത സാധ്യതയില്ലാത്ത ഭൂമി കണ്ടെത്താനാണ് നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള 9 സുരക്ഷിത എസ്റ്റേറ്റ്കൾ കണ്ടെത്തി. മേപ്പാടിക്ക് അടുത്ത് തന്നെ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. ജോൺ മത്തായി കമ്മിറ്റി ഇത് കണ്ടെത്തി.

ഒക്ടോബർ നാലിന് തന്നെ ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ആ സർക്കാർ ഉത്തരവാണ് ഇപ്പോൾ കോടതി അംഗീകരിച്ചത്. ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചില്ല എന്നും കാലതാമസം ഇല്ലാതെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് കോടതിയെ ബോധ്യപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ഇതിനാണ് കോടതി അനുമതി നൽകിയത്, അർഹമായ തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകും എന്നും മന്ത്രി അറിയിച്ചു.

സർക്കാർ എടുത്ത സമയം ഒട്ടും വൈകിയതല്ല എന്നതാണ് കോടതിക്ക് ബോധ്യപ്പെട്ടത്. സ്പോൺസർമാരുമായി അടുത്തവർഷം ആദ്യ ആഴ്ച മുഖ്യമന്ത്രി കൂടി കാഴ്ച നടത്തും. പുനരധിവസിപ്പിക്കേണ്ടവരുടെ തെളിമയാർന്ന പട്ടിക ഉടൻ പുറത്തുവിടും കോടതിവിധി ആഹ്ലാദകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

