മണ്ഡല മകരവിളക്ക് തീർത്ഥാടനം: ഇന്നലെ ദർശനം നടത്തിയത് 96631 പേർ
.
മണ്ഡല മകരവിളക്ക് തീർത്ഥാടനം 33 ദിവസം പിന്നിടുമ്പോൾ ഇന്നലെ ദർശനം നടത്തിയത് 96631 പേർ. ഒരു മണിക്കൂറിൽ ശരാശരി 3,000 ത്തോളം അയ്യപ്പന്മാർ വീതമാണ് പതിനെട്ടാംപടി ചവിട്ടി അയ്യനെ കണ്ടു തൊഴുതത്. 10000 പരം ആളുകളാണ് ഇന്നലെ സ്പോട്ട് ബുക്കിംഗ് സേവനത്തിലൂടെ സന്നിധാനത്ത് എത്തിയത്. തീർത്ഥാടനം മണ്ഡല പൂജയോട് അടുക്കുമ്പോൾ വരും ദിവസങ്ങളിൽ ദിനംപ്രതി ഒരു ലക്ഷത്തിന് അടുത്ത് തീർത്ഥാടകർ സന്നിധാനത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും കണക്കുകൂട്ടൽ.

അതേസമയം പരമ്പരാഗത കാനന പാതയെ കൂടാതെ സത്രം പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിംഗ് ആയിരമായി നിജപ്പെടുത്തി. എന്നാൽ വെർച്വൽ ക്യൂ ബുക്കിംഗ് വഴി വണ്ടിപ്പെരിയാർ – പുല്ലുമേട് പാത തിരഞ്ഞെടുത്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

കഴിഞ്ഞദിവസം പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ നിരവധി ആളുകളെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റസ്ക്യൂ സംഘം വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. എരുമേലിയിൽ നിന്ന് പരമ്പരാഗത കാനന പാത വഴിയെത്തുന്നവർക്ക് പ്രത്യേക പാസ് നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പാസ് ഏർപ്പെടുത്തണമെന്ന് ഭക്തർക്കിടയിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും അന്തിമ തീരുമാനം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.




