മലബാറിലെ ക്ഷേത്രങ്ങളെ കാരുണ്യങ്ങളുടെ ക്ഷേത്രമാക്കും: എം.ആർ. മുരളി

കൊയിലാണ്ടി: കലയുടെയും നൃത്തങ്ങളുടെയും സങ്കേതമായ ക്ഷേത്രങ്ങളെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി ഉയർത്തുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി പറഞ്ഞു. ഡയാലിസിസ് അടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങൾ മലബാറിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പിഷാരികാവ് ക്ഷേത്ര കലാ അക്കാദമി സംഘടിപ്പിച്ച തിരുവാതിര രാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പിഷാരികാവ് ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, ഗായിക വിഷ്ണുമായ, സി. ഉണ്ണിക്കൃഷ്ണൻ, അസി. കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ. അപ്പുക്കുട്ടി നായർ, പി.പി. രാധാകൃഷ്ണൻ, പി. ബാലൻ നായർ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, മേൽശാന്തി എം. നാരായണൻ മൂസ്സത്, കെ. കെ. രാകേഷ്, ടി. സി. അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. തിരുവാതിരക്കളിയിൽ സംസ്ഥാന ഫോക്ക്ലർ അവാർഡ് നേടിയ സുവർണ്ണ ചന്ദ്രോത്തിനെ പരിപാടിയിൽ ആദരിച്ചു. ജില്ലക്കകത്തും പുറത്തുമായ 31 ടീമുകളാണ് തിരുവാതിര രാവിൽ പങ്കെടുക്കുന്നത്.
