KOYILANDY DIARY.COM

The Perfect News Portal

‘കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ ആരെയും വെറുതെ വിടില്ല’; ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാം

.

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് നടൻ എത്തിയത്. സാക്ഷി എന്ന നിലയിലാണ് ഇപ്പോൾ ജയറാമിനെ ചോദ്യം ചെയ്യുന്നത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്ന് പറഞ്ഞ ജയറാം അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിലെ സത്യം പൂർണമായും പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞു. ഇ ഡി ഓഫീസിന് മുൻപിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,’ ജയറാം പറഞ്ഞു.

Advertisements

 

കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു. ഈ കേസിൽ കൂടുതൽ പേർ കുടുങ്ങാനുണ്ടെങ്കിൽ അവരെല്ലാം കുടുങ്ങട്ടെ എന്നും അയ്യപ്പൻ ആരെയും വെറുതെ വിടില്ല എന്നും നടൻ കൂട്ടിച്ചേർത്തു.

 

‘എന്നിൽ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാൽ അത് നല്ലതല്ലേ. ഇനിയും ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരും കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതെ വിടില്ല. 50 വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനാണ്. എന്റെ കടമയാണ് ഇത്. അറിയാവുന്ന കാര്യങ്ങൾ കോടതിയോടും ഉദ്യോഗസ്ഥരോടും പറയും,’ ജയറാം പറഞ്ഞു.

 

ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുളള ജയറാമിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

 

Share news