സർക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തത്തിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ല. മറ്റ് പരിപാടികൾ എല്ലാം റദ്ദാക്കി വയനാട്ടിലേക്കുള്ള യാത്രയിലാണെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും സംസാരിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സർക്കാരിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകും. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണം. അപ്രതീക്ഷതമായി ഉണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അർദ്ധരാത്രിയോടെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്.

അപകടത്തിൽ ഇതുവരെ 12 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ദുരന്തസ്ഥലത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.അഞ്ച് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും എയര്‍ ഫോഴ്‌സ് എത്തി ഫോട്ടോകള്‍ എടുത്തു തുടങ്ങിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

4 എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ ഉച്ചയോടെ എത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

