കോൺഗ്രസ്- ബിജെപി സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് തിരുവനന്തപുരത്ത് എൽഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: കോൺഗ്രസ്- ബിജെപി സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് എൽഡിഎഫ് മുന്നേറ്റം. ഒരു ജില്ലാ പഞ്ചായത്തിലേക്കും രണ്ട് നഗരസഭയിലേക്കുമടക്കം എട്ടിടങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എൽഡിഎഫിന്റെ സമഗ്രാധിപത്യം. കോൺഗ്രസിന്റെയും ബിജെപിയുടെയും നാലുവീതം സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്.

ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൻകോട്, മടത്തറ, കൊല്ലായിൽ വാർഡുകളുമാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഭരിക്കുന്ന കരവാരത്ത് പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പറ വാർഡുകളും ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളനാട് ശശി ആയിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപനെയാണ് തോൽപ്പിച്ചത്. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശി സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ രാജിവച്ച ഒഴിവിലാണ് വെള്ളനാട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ചെറുവള്ളിമുക്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് മഞ്ജുവും തൊട്ടവാരത്ത് ജി ലേഖയുമാണ് ജയിച്ചത്. രണ്ടിടത്തും ബിജെപി മൂന്നാമതായി. രണ്ടിടത്തേയും ബിജെപി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുവള്ളിമുക്കിൽ കഴിഞ്ഞ തവണ നാല് വോട്ടിനായിരുന്നു ബിജെപിയുടെ വിജയം.

