കെഎസ്യു ആക്രമണം: മന്ത്രി വീണാ ജോർജ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു, പ്രതിഷേധം ശക്തം
.
കെ എസ് യു ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മന്ത്രി വീണാ ജോർജ് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. കഴുത്തിനേറ്റ ചതവിൽ വിദഗ്ധ പരിശോധന ആവശ്യമായതിനാൽ ബുധാനാഴ്ച രാത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും മന്ത്രിയെ പരിയാരത്തേക്ക് മാറ്റിയത്. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്യു ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയിലും പരുക്കേറ്റു. തുടർന്ന് മന്ത്രിയെ കണ്ണൂര് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വെച്ചാണ് പ്രതിഷേധത്തിന്റെ പേരിൽ മന്ത്രിക്ക് നേരെ കെഎസ്യു ഗുണ്ടകൾ ഇരച്ചെത്തിയത്.

അതേസമയം കെഎസ്യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് പ്രതിഷേധ പ്രകടനം അല്ലെന്നും ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.




