KOYILANDY DIARY.COM

The Perfect News Portal

ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ് 

കോഴിക്കോട് : ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ്. ലഹരി വിറ്റ്  വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി വാര്യംകണ്ടിപറമ്പ് വീട്ടിൽ രാഹുൽ (34) ന്റെ പേരിലുള്ള വാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. 
കോഴിക്കോട് എലത്തൂരിൽ ഉള്ള സീന പ്ലാസ്റ്റിക്കിനു സമീപം കടുക്കൻമാക്കൽ എന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ എലത്തൂർ പോലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ  പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത മാരക മയക്കുമരുന്നായ 79.74 gm MDMA യുമായി രാഹുൽ ഉൾപ്പെടെ മൂന്ന് പേർ പിടിയിലാവുകയായിരുന്നു. ഈ സംഭവത്തിലാണ്  പ്രതിയുടെ പേരിലുള്ള  KL -11 – BV -7037 നമ്പർ TVS Ntourque സ്കൂട്ടർ  എലത്തൂർ പോലീസ് കണ്ടു കെട്ടിയത്. ബംഗളൂരുവിൽ നിന്നും മൊത്തമായി വാങ്ങി കേരളത്തിലേയ്ക്ക് വിൽപനക്കായി കൊണ്ടു വന്ന 79.74 ഗ്രാം എം.ഡി.എം.എ  യുമായാണ് പ്രതിയടക്കം മൂന്ന് പേർ പിടിയിലാവുന്നത്.
കുറഞ്ഞ കാലയളവിനുള്ളിൽ പ്രതി വലിയതോതിൽ പണം സമ്പാദിച്ചതും, വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഈ കേസിന്റെ തുടർന്നുള്ള  അന്വേഷണത്തിൽ പ്രതിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്.
നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും  പോലീസ് സ്വീകരിക്കുന്നത്.
Share news