ലഹരി വിൽപ്പനക്കാരുടെ പേടിസ്വപ്നമായ കൊയിലാണ്ടി എസ്.ഐ.യെ സ്ഥലം മാറ്റാൻ നീക്കം
കൊയിലാണ്ടി: ലഹരി വിൽപ്പനക്കാരുടെ പേടിസ്വപ്നമായ കൊയിലാണ്ടി എസ്.ഐ.യെ സ്ഥലം മാറ്റാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആരോപണം. കൊയിലാണ്ടി എസ്.ഐ അനീഷ് വടക്കയിലിനെയാണ് കൊയിലാണ്ടിയിൽ നിന്നും തെറിപ്പിക്കാൻ ചിലർ നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിയെ എം.എസ്.എഫ് വിദ്യാർത്ഥികൾ കരിങ്കൊടി കാണിച്ചിരുന്നു. ഇതെ തുടർന്ന് അറസ്റ്റിലായ രണ്ട് വിദ്യാർത്ഥികളെ കൈയ്യാമം വെച്ച് മെഡിക്കൽ പരിശോധനക്ക് കൊണ്ട് പോയ സംഭവത്തിലാണ് എസ്.ഐക്കെതിരെ ലീഗ് രംഗത്ത് വന്നത്. ലീഗും ലഹരി മാഫിയയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് പൊതു സംസാരം.
കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിനുശേഷം വയലൻ്റായ പ്രതികളെ വൈദ്യപരിശോധന നടത്തുമ്പോൾ കൈയ്യാമം വെച്ച് കൊണ്ടുപോകണമെന്ന ആഭ്യന്തരവകുപ്പിൻ്റെ കർശന നിർദ്ദേശം നില നിൽക്കുന്ന പാശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളെ കൈയ്യാമം വെച്ച് മെഡിക്കൽ പരിശോധനക്ക് കൊണ്ട് പോയത്. അതിനെതിരെയാണ് ലീഗ് നേതാക്കൾ ഭീഷണിയുമായി രംഗത്ത് വന്നത്. എസ്.ഐയെ ഇവിടെ നിന്നും കെട്ട് കെട്ടിക്കുമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.
ഇക്കഴിഞ്ഞ ഫിബ്രവരി മാസത്തിലാണ് ഇദ്ദേഹം കൊയിലാണ്ടിയിൽ എസ്.ഐ. ആയി ചാർജെടുത്തത്. എൻ.ഡി.പി.എസ്.ആക്ട് പ്രകാരം മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം എ, കഞ്ചാവ്, ഉൾപ്പെടെ വിൽപ്പനയുമായി ബന്ധപ്പെട്ട് 80 ഓളം കേസുകൾ രജിസ്റ്റർ ചെയ്തുകയും കേസന്വേഷണവുമായി വിട്ടുവീഴ്ചചയില്ലാത്ത സമീപനവുമായി മുന്നോട്ട് പോകുന്ന ഉദ്യോസ്ഥനുമാണ് അനീഷ്, സ്കൂളുകളും, കോളജുകളും കേന്ദ്രീകരിച്ചായിരുന്നു ലഹരി മാഫിയകളുടെ വിളയാട്ടം. ഇതിൽ എട്ട് പേർ റിമാണ്ടിലാവുകയും, ചെയ്തിട്ടുണ്ട്. ലഹരി വിൽപ്പന തടയാൻ അതിൻ്റെ ഉറവിടം കണ്ടെത്തി പിടികൂടുന്ന രീതിയാണ് ഇദ്ദേഹത്തിൻ്റെത്. സമീപകാലത്ത് ആവശ്യക്കാർക്ക് എം.ഡി.എം.എ.യുമായി എത്തിയ സംഘത്തെ വിതരണം ചെയ്യുന്നതിന് മുമ്പ് പിടികൂടാൻ കഴിഞ്ഞത് വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.
എസ്.ഐ.യെ മാറ്റാൻ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ചിലരുടെ പിന്തുണ ഉണ്ടെന്നാണ് അണിയറയിൽ സംസാരം. ഇദ്ദേഹത്തെ ഇവിടെ നിന്നും സ്ഥലം മാറ്റിയാൽ കൊയിലാണ്ടിയിൽ ലഹരി മാഫിയ വീണ്ടും സജീവമാകുകയും വൻ വിപത്തായി മാറുകയും ചെയ്യുമെന്ന് ഉറപ്പാണ്. കൊയിലാണ്ടിയിൽ സമീപകാലത്ത് ആരംഭിച്ച ലഹരിക്കെതിരെയുള്ള ക്യാമ്പയിൽ പ്രവർത്തനം അസ്ഥിരപ്പെട്ടുപോകുമെന്നും ജനങ്ങൾ ഭയപ്പെടുന്നു.