സിപിഐ(എം)നെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാർട്ടി വിരുദ്ധരെ തിരിച്ചറിയണമെന്ന് കൊയിലാണ്ടി ഏരിയാ കമ്മിറ്റി

കൊയിലാണ്ടി: പാർട്ടിക്കെതിരെ ഇന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥനരഹിതം. നുണപ്രചാരണങ്ങൾ തള്ളക്കളയണമെന്ന് സിപിഐ(എം) കൊയിലാണ്ടി ഏരിയാ നേതൃത്വം. സംസ്ഥാന ജില്ലാ നേതൃത്വത്തിനും പാർട്ടിക്കുമെതിരെ സോഷ്യമീഡിയാവഴി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാർട്ടി വിരുദ്ധരെ തിരിച്ചറിയാനും നുണപ്രചാരണങ്ങൾക്ക് എതിരായി ശക്തമായി പ്രതികരിക്കാനും പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മറ്റി പ്രസ്ഥാവനയിലൂടെ അഭ്യർത്ഥിച്ചു. പാർട്ടി നേതാക്കൾ അവിഹിതമായി സ്വത്ത് സമ്പാദിക്കുന്നവരും റിയൽ എസ്റേററ്റ് മാഫിയ കൂട്ടുകെട്ട് ഉള്ളവരും ആണെന്ന് ദൃശ്യമാധ്യമത്തിലും, സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ പാർട്ടിയുടെ മുൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും പിന്നീട് അച്ചടക്ക നടപടിക്ക് വിധേയനായി പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത വ്യക്തിയാണ്.
.

.
പാർട്ടി ഘടകങ്ങളിലെ ഏതൊരു സഖാവിനെ സംബന്ധിച്ചും പരാതി ലഭിച്ചാൽ അത് സംബന്ധിച്ച് അന്വേഷണം നടത്തി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുന്ന രീതിയാണ് എക്കാലത്തും സിപിഐഎം കൈക്കൊണ്ടിട്ടുള്ളത്. 12 വർഷം മുൻപ് അത്തരമൊരു അഴിമതി ആരോപണത്തെ തുടർന്നാണ് അച്ചടക്ക നടപടി പാർട്ടി കൈക്കൊണ്ടത്. പാർട്ടി ഏരിയാ കമ്മിറ്റിയുടെ ഫണ്ടും ഏരിയാ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടും തിരിമറി നടത്തി കൈക്കലാക്കിയത് കൊണ്ട് പുറത്തുപോകേണ്ടിവന്ന ഒരാൾക്ക് മാധ്യമങ്ങളിൽ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ അപഹാസ്യമാണ്.
.

.
സിപിഐഎം ഇരുപതാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊയിലാണ്ടി ഏരിയാ സമ്മേളനം നടേരിയിൽ നടക്കുമ്പോൾ കമ്മറ്റി അംഗീകരിച്ച വരവുചെലവു കണക്കു പ്രകാരം ഏരിയാ കമ്മറ്റിയുടെ അക്കൗണ്ടിൽ 208745 രൂപ മിച്ചമുണ്ടായിരുന്നു. സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഏരിയാ കമ്മറ്റി പരിശോധിച്ചപ്പോൾ ഏരിയാ കമ്മറ്റിയുടെ അക്കൗണ്ടിലോ ഓഫീസിലോ പ്രസ്തുത തുകയില്ല എന്ന് ബോധ്യപ്പെട്ടു. ഇതിൻ്റെയടിസ്ഥാ നത്തിൽ കണക്ക് പരിശോധിക്കാൻ 3 ഏരിയാ കമ്മറ്റിയംഗങ്ങളെ ചുമതലപ്പെടുത്തുകയും യഥാർത്ഥ മിച്ചം 331654 ആണെന്ന് കണ്ടെത്തുകയും ചെയ്തു.
.

.
സി പി ഐ എം ഏരിയാ കമ്മററി ഓഫീസായ നായനാർ മന്ദിര നിർമ്മാണത്തിൻ്റെ വരവുചെലവ് കണക്കിലും പിശകുണ്ടെന്ന് പാർട്ടി കണ്ടെത്തി. അന്ന അദ്ധേഹം അവതരിപ്പിച്ച കണക്കു പ്രകാരം 434091 രൂപ കടം കാണിക്കുകയാണ് ഉണ്ടായത്. പരിശോധനയിൽ 407800 രൂപ മിച്ചമുണ്ടെന്ന് കണ്ടെത്തി.ഏരിയാ കമ്മറ്റി കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് പുന:പരിശോധിക്കണമെന്നാവശ്യപ്പെ ട്ട് ബാലകൃഷ്ണൻ ജില്ലാ കമ്മറ്റിക്ക് പരാതി നൽകുകയും അന്നത്തെ ജില്ലാ കമ്മറ്റി അംഗം ടി ദാസനെ കണക്ക് പരിശോധിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. പുതുതായി ഹാജരാക്കിയ ബില്ലുകൾ കൂടി പരിഗണിച്ച് ബിൽഡിംഗ് ഫണ്ട് ഇനത്തിൽ 182074 രൂപ ഏരിയാ കമ്മററിക്ക് തിരിച്ചടയ്ക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെടുകയും ചെയ്തു.
.

.
2013 ഒക്ടോബർ 18ന് ചേർന്ന ഏരിയാ കമ്മററി യോഗം രണ്ടു വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. തൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്ന് അദ്ധേഹം സ്വയം സമ്മതിച്ച സാഹചര്യവും തനിക്ക് കുടുംബസ്വത്തായി ലഭിച്ച വയൽ ഭൂമി വിൽപന നടത്തി ആറു മാസത്തിനകം പണം തിരിച്ചടയ്ക്കാമെന്ന് നടത്തിയ ഉറപ്പിൻ്റെയും പിൻബലത്തിൽ കടുത്ത അച്ചടക്ക നടപടി ഒഴിവാക്കുകയും ബാലകൃഷ്ണനെ പരസ്യമായി ശാസിക്കാനും പാർട്ടിയിലാകെ റിപ്പോർട്ട് ചെയ്യാനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു.
.
പിന്നീട് ബഹറൈനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4 പി എം ന്യൂസ് എന്ന പത്രത്തിൽ തുടർച്ചയായി പാർട്ടി വിരുദ്ധ ലേഖനങ്ങൾ എഴുതുന്നതായി പാർട്ടി സംസ്ഥാന കമ്മറ്റിക്ക് പരാതി ലഭിക്കുകയും പാർട്ടി നയങ്ങളും തത്വങ്ങളും ലംഘിക്കുന്ന നിലപാട് സംബന്ധിച്ച് 2014 ജനുവരി 3ന് ചേർന്ന ഏരിയാ കമ്മറ്റി യോഗം ചർച്ച ചെയ്യുകയുണ്ടായി. ലേഖനങ്ങളിൽ വന്ന പാർട്ടി വിരുദ്ധ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്ന നിലയിൽ ബാലകൃഷ്ണൻ ഏരിയാ കമ്മറ്റി യോഗത്തിൽ നിലപാട് കൈക്കൊണ്ട സാഹചര്യത്തിൽ പുറത്താക്കൽ എന്ന കടുത്ത നടപടിയിലേക്ക് പോകാതെ പാർട്ടി അംഗത്വത്തിൽ നിന്നും ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്യുകയുണ്ടായി.
.
ഈ നടപടി ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണൻ സംസ്ഥാന കമ്മറ്റിക്ക് അപ്പീൽ നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ സസ്പൻഷൻ അവസാനിപ്പിക്കാനും പാർട്ടിയുടെ കുറുവങ്ങാട് ബ്രാഞ്ചിൽ ഉൾപ്പെടുത്താനും 2016 ഡിസംബർ 7 ന് ചേർന്ന ഏരിയാ കമ്മററി യോഗം തീരുമാനിച്ചു. ആറു മാസത്തിനകം പണം ഏരിയാ കമ്മറ്റിക്ക് തിരിച്ചടക്കാം എന്ന ഉറപ്പ് അദ്ധേഹം പാലിച്ചില്ല. 3 ഘട്ടങ്ങളിലായി കത്ത് കൊടുത്തിട്ടും പണം തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് രണ്ടു വർഷത്തിനു ശേഷം പാർട്ടി അംഗത്വത്തിൽ നിന്നും ഈ പഴയ നേതാവിനെ ഒഴിവാക്കിയത്.
പാർട്ടിയിൽ നിന്നും പുറത്തുപോകേണ്ടി വന്ന മേൽപ്പറഞ്ഞ തെറ്റുകൾ മറച്ചു പിടിച്ച് പാർട്ടിയേയും പാർട്ടി നേതാക്കളേയും നിരന്തരം തെറി പറയുന്ന രീതിയാണ് ഇദ്ധേഹം തുടർന്നു വരുന്നത്. സമചിത്തത നഷ്ടപ്പെട്ട നിലയിൽ സിപിഐഎമ്മിന് എതിരെ തെറിയഭിഷേകം. നടത്തുകയും സി എച്ച് കണാരനെന്ന മഹാനായ നേതാവിനെ പോലും ഇകഴ്ത്തി കാണിക്കുകയും കഴിഞ്ഞ പാർലമെൻറ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വേണ്ടി കുഴലൂത്ത് നടത്തുകയും ചെയ്ത ഇദ്ദേഹത്തിൻ്റെ പൊയ്മുഖം തിരിച്ചറിയണമെന്ന് സിപിഐഎം ഏരിയാ കമ്മറ്റി അഭ്യർത്ഥിച്ചു.
