പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ കേരള പൊലീസ് സഞ്ചരിച്ചത് 5778 കിലോമീറ്റർ; പേരാമ്പ്രയിൽ നിന്ന് മുങ്ങിയ പ്രതി പൊങ്ങിയത് പാട്യാലയിൽ

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ കേരള പൊലീസ് സഞ്ചരിച്ചത് 5778 കിലോമീറ്റർ. പേരാമ്പ്ര പോലീസാണ് കേരള പോലീസിന്റെ അഭിമാനം ഉയർത്തിയിരിക്കുന്നത്. പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെയാണ് 5778 കിലോമീറ്റർ സഞ്ചരിച്ച് പട്യാലയിൽ നിന്ന് പിടികൂടിയത്.

2024 ഓഗസ്റ്റ് 12 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷൻ സെൻ്ററിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി മുഹമ്മദ് നജുറുൾ ഇസ്‌ലാം ജീപ്പിൽ വെച്ച് കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. പൊലീസ് തന്നെ അന്വേഷിക്കുന്നെന്ന് മനസിലാക്കിയ പ്രതി കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്തേക്ക് പോയി.

എന്നാൽ പൊലീസ് കോയമ്പത്തൂരിൽ എത്തിയപ്പോൾ പ്രതി ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങിയിരുന്നു. ഒടുവിൽ പഞ്ചാബിലെ പാട്യാലയ്ക്കടുത്ത് സമാന എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ നിന്ന് സാഹസികമായ ദൗത്യത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പാട്യാല ലോക്കൽ പൊലീസിൻ്റെ സഹായമില്ലാതെയാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്.

