KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു; ഒടുവിൽ കാട് കയറി

മലപ്പുറം മൂത്തേടം പാലാങ്കര കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ സൗത്ത്  ഡിവിഷൻ വനത്തിൽ നിന്നിറങ്ങിയ കുട്ടിയാനയാണ് കരിമ്പുഴയിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു ഒരു കുട്ടി കാട്ടാന കാടിറങ്ങി ജനവാസ മേഖലയായ പാലാങ്കര ഒഴലക്കൽ കടവിൽ ഇറങ്ങിയത്.

പ്രദേശത്തെ  കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ച്‌ കാട്‌ കയറാൻ ശ്രമിച്ചതായിരുന്നു ഈ കുഞ്ഞൻ. എന്നാൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നത്‌ കുട്ടിയാനയുടെ മടക്കം പ്രതിസന്ധിയിലാക്കി. തുടർന്ന്‌ തിരിച്ച്‌ പോകാനുള്ള പല ശ്രമങ്ങൾക്കുമൊടുവിൽ ആന രാവിലെ ആറിന് പാലാങ്കര പാലത്തിന് സമീപമെത്തി.

 

അപ്പോഴേക്കും പാലത്തിന് മുകളിൽ നിരവധിയാളുകൾ തടിച്ച് കൂടുകയും ചെയ്തിരുന്നു. ഈ ആളുകളത്രയും ബഹളം വെച്ചതോടെ പുഴ നീന്തി കയറാനുളള ശ്രമത്തിലായിരുന്നു കുട്ടിയാന. എന്നാൽ ശ്രമം പാളി. കനത്ത ഒഴുക്കിൽ കുട്ടിയാനയും പുഴയോടൊപ്പം താഴേക്കൊഴുകി. ഒടുവിൽ ആറരയോടെ ഫോറസ്റ്റ് ക്വാട്ടേഴ്സിനോട് ചേർന്ന് കരിമ്പുഴ കടന്ന് കാട്ടാന കാട് കയറി.

Advertisements
Share news