ലോകം അരുതെന്ന് പറയുമ്പോഴും ആക്രമണം തുടർന്ന് ഇസ്രയേൽ; ഗാസയിൽ 24 മണിക്കൂറിൽ 73 മരണം

യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കമുള്ള ലോകശക്തികൾ അരുതെന്ന് പറയുമ്പോഴും ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ. ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊന്നു. അതിനിടെ, തീരദേശ മേഖലയില്‍ ആറ് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പട്ടിണി കിടന്ന് മരിച്ചു.

ചൊവ്വാഴ്ച കൊല്ലപ്പെട്ടവരില്‍ ഭക്ഷണം തേടിയെത്തിയ 19 പേരും ഉള്‍പ്പെടുന്നു. ഗാസയിലേത് സങ്കല്‍പിക്കാനാകാത്ത ദുരിതമാണെന്ന് കാനഡ, ഫ്രാന്‍സ്, യു കെ ഉൾപ്പെടെ 26 രാജ്യങ്ങൾ പറയുകയും ഈ ക്രൂരതയെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന് തരിപ്പണമായ പ്രദേശത്ത് രൂക്ഷമാകുന്ന ക്ഷാമം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

വടക്കന്‍ ഗാസയിലെ സികിം ക്രോസിങിന് സമീപമാണ്, ഭക്ഷണം തേടിയെത്തിയവർക്ക് നേരെ ഒടുവിൽ ആക്രമണം നടന്നത്. ചുറ്റും വെടിവയ്പ്പ് ഉണ്ടായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും അനുഭവസ്ഥർ പറഞ്ഞു. ഞങ്ങളുടെ മുന്നില്‍ ആളുകള്‍ മരിച്ചുവീഴുകയായിരുന്നു. കാലുകള്‍ക്കിടയിലൂടെ വെടിയുണ്ടകള്‍ പറന്നുവന്നു. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഒരാള്‍ പറഞ്ഞു. 24 മണിക്കൂറില്‍ അഞ്ച് പേര്‍ കൂടി പട്ടിണി മൂലം മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണി മരണങ്ങളുടെ എണ്ണം 227 ആയി. ഇവരില്‍ നൂറിലധികം കുട്ടികളും ഉള്‍പ്പെടുന്നു.

