എംഎൽഎ ഫണ്ട് വിനിയോഗത്തിലും അപാകത; വി ഡി സതീശനെതിരെ കൂടുതൽ പരാതികൾ
കൊച്ചി: എംഎൽഎ ഫണ്ട് വിനിയോഗത്തിലും അപാകത. വി ഡി സതീശനെതിരെ കൂടുതൽ പരാതികൾ. വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ചുള്ള പുനര്‍ജ്ജനി പദ്ധതി തട്ടിപ്പിന് പിന്നാലെ എംഎൽഎ ഫണ്ട് വിനിയോഗത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടെന്നാണ് ആക്ഷേപം.
റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി എംഎൽഎ ഫണ്ട് വിനിയോഗിച്ചെന്നും അത്തരക്കാരെ സഹായിച്ചുവെന്നുമാണ് പരാതി. ഒരു വീട് മാത്രമുള്ള പ്രദേശത്ത് റോഡും വൈദ്യുതി ലൈനുകളും സ്ഥാപിച്ചതിൽ ദുരുഹതയുണ്ടെന്നാണ് ആരോപണം. അതേസമയം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടില്ല.
സതീശൻ്റെ ബിനാമിക്ക് വേണ്ടിയാണ് എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് വികസന സമിതി കൺവീനർ അബ്ദുൾ സലാം ആണ് പരാതിക്കാരൻ. മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് അദ്ദേഹം പരാതി നൽകിയത്. ബിനാമി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നെൽപ്പാടത്തേക്ക് 30 ലക്ഷം രൂപ ചിലവിട്ട് റോഡും വെെദ്യുതി ലെെനും കുടിവെള്ള ലെെനും സ്ഥാപിച്ചുവെന്ന് പരാതിയിൽ പറയുന്നു.