KOYILANDY DIARY.COM

The Perfect News Portal

ആന്റമാന്‍ തീരത്ത് നിന്നും ഏകദേശം അഞ്ച് ടണ്‍ ലഹരി പിടിച്ചെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ആന്റമാന്‍ തീരത്ത് നിന്നും ഏകദേശം അഞ്ച് ടണ്‍ ലഹരി പിടിച്ചെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആന്റമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം ബംഗാള്‍ ഉള്‍ക്കടലിലാണ് മത്സ്യബന്ധന ബോട്ടുണ്ടായിരുന്നത്. മ്യാന്‍മാര്‍ സ്വദേശികളായ ആറുപേരെ അറസ്റ്റ് ചെയ്തു. ആറായിരം കിലോഗ്രാം മെത്താംഫെറ്റാമൈനാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. രണ്ട് കിലോ വീതമുള്ള മൂവായിരം പാക്കറ്റുകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്നതാണ് ഈ ലഹരി.

 

നവംബര്‍ 23ന് പോര്‍ട്ട് ബ്ലയറില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ബാരന്‍ ദ്വീപിന് സമീപം ഒരു ബോട്ട് സംശയാസ്പദമായ രീതിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമനിരീക്ഷണത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ ഇവര്‍ക്ക് വേഗത കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കിയ പൈലറ്റ്, ആന്റമാന്‍ നിക്കോബാര്‍ കമാന്റിനെ വിവരമറിയിച്ചു. പിറകേ പട്രോളിംഗ് ബോട്ടുകള്‍ മത്സ്യബന്ധന ബോട്ടിനെ ലക്ഷ്യമാക്കി എത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Advertisements

 

ഇന്ത്യയെയും അയല്‍രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 2019, 2022 വര്‍ഷങ്ങളില്‍ ഇതേ ലഹരി ഇന്ത്യന്‍ തീരത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ‘ഇന്ത്യ കോസ്റ്റ് ഗാര്‍ഡ് മത്സ്യബന്ധന ബോട്ടില്‍ നിന്നും അഞ്ച് ടണ്ണിന്റെ വമ്പന്‍ ലഹരിവേട്ടയാണ് ആന്റമാന്‍ തീരത്ത് നടത്തിയിരിക്കുന്നത്. ഇത് കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്’ എന്നാണ് മാധ്യമങ്ങളോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

Share news