KOYILANDY DIARY.COM

The Perfect News Portal

മലയാള സിനിമയിൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാണുള്ളത്; ബൃന്ദ കാരാട്ട്

മലയാള സിനിമയിൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാണുള്ളതെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഒരു കമ്മീഷൻ നിലവിൽ വന്ന് ഒരു മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്കായി സംസാരിച്ചു എന്നത് രാജ്യത്തിനാകെ മാതൃകയാണ്. പലയിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാൽ ഒന്നും പുറത്ത് വന്നിട്ടില്ല. അത് പുറത്ത് കൊണ്ടുവരാനുള്ള ഇടപെടൽ ആദ്യമായി നടത്തിയത് കേരള സർക്കാർ ആണ്.

സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കാൻ കമ്മീഷന് കഴിഞ്ഞതും അതുകൊണ്ടാണ്. ​ഇതൊരു ജുഡീഷ്യൽ കമ്മീഷൻ അല്ല. സംസ്ഥാന സർക്കാർ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്മിഷനാണ് ഹേമ കമ്മിറ്റി. ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങൾ അനുസരിച്ച് കേസ് ഫയൽ ചെയ്യാൻ ഒരു പരാതിക്കാരൻ വേണം. പരാതിക്കാരൻ കേസ് ഫയൽ ചെയ്യുന്നത് സ്വമേധയാ ആയിരിക്കണം.

 

അല്ലാത്തപക്ഷം ഒരു ജുഡീഷ്യൽ കമ്മീഷൻ പ്രതികളുടെ പട്ടിക നിർദേശമായി നൽകണം. ഈ കാര്യത്തിൽ അങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. സിനിമ മേഖലയിലെ സ്ത്രീകൾ തങ്ങളെ ആക്രമിച്ചവരെ ചൂണ്ടിക്കാണിക്കാൻ ഭയപ്പെടുന്നു എന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ വ്യക്തമായത്. ഇത് മാറിയാലേ സ്ത്രീകൾക്ക് സമാധാനമായി തൊഴിൽ ചെയ്യാൻ സാധിക്കൂ.

Advertisements

 

 

ലൈംഗിക ചൂഷണം നടക്കുന്ന കേസുകളിൽ വ്യക്തമായ തെളിവുകളും പരാതികളും നിയമനടപടി സ്വീകരിക്കാൻ ആവശ്യമാണ്. ഒരു സ്ത്രീക്ക് സമൂഹത്തിലേക്ക് വന്ന് തനിക്ക് നേരെ സംഭവിച്ച അനീതി തുറന്ന് പറയാൻ കഴിയുന്നില്ല എന്നതാണ് ഇതിലെ ഭയപ്പെടുത്തുന്ന വസ്തുത. പരാതിക്കാർക്ക് പ്രതികളുടെ പേര് തുറന്ന് പറയാൻ പേടിയാണ്. ഈ സ്ഥിതിയിൽ മാറ്റം വരണം. അതിനു മാധ്യമങ്ങളും ഒന്നിച്ച് നിൽക്കണം. നിയമവ്യവസ്ഥിതികളെല്ലാം ഇതിനുവേണ്ടി പ്രവർത്തിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Share news