ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ഏതെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണ സംഘം പരിശോധിക്കും; മന്ത്രി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ഏതെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണ സംഘം പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രീതിയിൽ കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിനു മുന്നിൽ യാതൊരു തടസ്സവുമില്ല. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടാലും പൂർണമായ റിപ്പോർട്ട് കൈമാറാൻ സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു. സിനിമാ കോൺക്ലേവ് സംസ്ഥാനത്ത് ഒരു നയ രൂപീകരണത്തിനു വേണ്ടി മാത്രമാണ്.

WCC അംഗങ്ങൾക്ക് മുഖ്യമന്ത്രിയേയോ, വകുപ്പുതല മന്ത്രിയേയോ നിർദ്ദേശങ്ങൾ നൽകുന്നതിനായി കാണുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിൻ്റെ കാര്യങ്ങൾ മന്ത്രിതലത്തിൽ തീരുമാനിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രാഫ്റ്റിൻ്റെ നാല് ഭാഗങ്ങൾ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി. വി. അൻവറിൻ്റെ ആരോപണങ്ങളിൽ അൻവർ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും പരിശോധിക്കേണ്ട കാര്യമാണത്. ഇക്കാര്യത്തിലെ സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. സർക്കാർ ഒരു പുഴുക്കുത്തുകളെയും സംരക്ഷിക്കില്ല. ഏറ്റവും മികച്ച അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിൽ വരുന്ന 10ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സിനിമാ നയം ഏത് രീതിയിൽ രൂപീകരിക്കണം എന്ന് ചർച്ച ചെയ്യാനാണ് കോൺക്ളേവ്. അത് നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഓരോ സംഘടനയുമായി പ്രത്യേകം ചർച്ച നടത്താൻ ആലോചിക്കുന്നു. സർക്കാർ സ്ത്രീപക്ഷത്ത് തന്നെയാണ്. സ്ത്രീകൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന നയം തന്നെയായിരിക്കും രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

