പൊലീസുകാരി ദിവ്യശ്രീയുടെ കൊലപാതകത്തിൽ ഭർത്താവിന് ട്രിപ്പിൾ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
.
പൊലീസുകാരി ദിവ്യശ്രീയുടെ കൊലപാതകത്തിൽ ഭർത്താവിന് ട്രിപ്പിൾ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. കാസർഗോഡ് ചന്തേര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് ദിവ്യശ്രീ. ദിവ്യശ്രീയുടെ ഭർത്താവ് പയ്യന്നൂർ കൊഴുമ്മൽ കോട്ടൂൽ പെരളത്തെ കുന്നുമ്മൽ ഹൗസിൽ കെ രാജേഷിനെ (43) യാണ് ജില്ലാ സെഷൻസ് ജഡ്‌ജി കെ ടി നിസാർ അഹമ്മദ് ശിക്ഷിച്ചത്. കരിവെള്ളൂർ പലിയേരികൊവ്വൽ ‘സൗഭാഗ്യ’യിൽ പി ദിവ്യശ്രീ (38)യെ ഭർത്താവ് വെട്ടിക്കൊല്ലുകയും തടയാൻ ശ്രമിച്ച അച്ഛനെ വധിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിലാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. കൊലപാതകം, വധശ്രമം, വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് ഓരോ വകുപ്പിലും ജീവപര്യന്തം തടവ് വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴുവർഷം തടവും കാൽലക്ഷം രൂപ പിഴയുമുണ്ട്. ബുധനാഴ്‌ച പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2024 നവംബർ 21ന് വൈകിട്ട് 5.30ന് വീട്ടുമുറ്റത്താണ് ദിവ്യശ്രീയെ കൊലപ്പെടുത്തിയത്.

തടയാൻ ശ്രമിച്ചപ്പോൾ അച്ഛൻ കെ വാസുവിന് വയറിനും ചെവിക്കും വെട്ടേറ്റു. കൊലയ്‌ക്കുശേഷം രക്ഷപ്പെട്ട പ്രതി എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്നതിനിടെയാണ് അറസ്‌റ്റിലായത്. ദിവ്യശ്രീയും രാജേഷും 2011ലാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.




