KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴ, ദുരന്തമുഖത്ത് മരണം 270; ബെയ്‌ലി പാലം നിര്‍മാണവും നിർത്തിവെച്ചു

വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ഏറ്റവും ഒടുവിലായി 270 പേർ മരിച്ചതായാണ് കണക്കുകൾ പുറത്തുവരുന്നത്. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ടാണ് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തിവെച്ചത്. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 270 പേർ മരിച്ചു, 195 പേർ ചികിത്സയിലാണ്.

അതിനിടെ വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.

അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

Advertisements

അതേസമയം വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് )ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

Share news