സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 640 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 57,800 രൂപയായി. ഗ്രാമിന്റെ വില 7,225 രൂപയായി. ഈ ആഴ്ച ഇതുവരെ പവന് 2,320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് 57160 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില. യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു.

നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാന വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ വില കൂടുകയാണ്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ വില 60,000 കടക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

റഷ്യ-ഉക്രെയ്ൻ സംഘർഷമാണ് സ്വർണവില കൂടാൻ പ്രധാനകാരണം. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ന് അനുമതി നൽകിയതോടെ സാഹചര്യം വീണ്ടും രൂക്ഷമായിട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്നും മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണെന്നും റഷ്യ പറഞ്ഞത് ആഗോള തലത്തിൽ ആശങ്കകൾ ശക്തമാക്കി. ഇതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് വീണ്ടും കൂടി. അന്താരാഷ്ട്ര വിപണിയിൽ 2,684.76 ഇന്ന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,684.76 ഡോളറാണ് വില.

