KOYILANDY DIARY.COM

The Perfect News Portal

ആഗോള നിക്ഷേപ സംഗമം കേരളത്തിൻ്റെ ഭാവിയാണ്: ടി പി രാമകൃഷ്ണൻ

ആഗോള നിക്ഷേപ സംഗമം കേരളത്തിൻ്റെ ഭാവിയാണെന്ന് എൽ ഡി എഫ് കൺവീനർ ‍ടി പി രാമകൃഷ്ണൻ. വർഷങ്ങളുടെ ഹോം വർക്കാണ് ആഗോള നിക്ഷേപ സംഗമം യാഥാർത്ഥ്യമാക്കിയത്. വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നാണ് ആഗോള സംഗമത്തിൻ്റെ പ്രത്യേകതയെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു. 50,000 കോടി രൂപയാണ് റോഡ് ഗതാഗതത്തിൽ കേരളത്തിലേക്ക് നിക്ഷേപമായി വരുന്നത് ഇതിൽ ഉറപ്പു നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ്.

ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രായോഗിക നിലപാട് സ്വീകരിച്ചുവെന്നും അതിനെ എൽ ഡി എഫ് സ്വാഗതം ചെയ്യുന്നുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കിഫ്ബിയെ സംരക്ഷിക്കണമെന്നാണ് എൽ ഡി എഫ് നിലപാട്. വലിയ തുക ചിലവഴിക്കുമ്പോൾ വരുമാനം കൂടി ഉണ്ടാവണം അതാണ് എൽ ഡി എഫ് നിലപാട്. ടോൾ പിരിക്കണമെന്ന് എൽ ഡി എഫ് തീരുമാനിച്ചിട്ടില്ല പക്ഷെ കിഫ്ബി വഴി വരുമാനം ഉണ്ടാവണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

 

 

ടോൾ പിരിക്കണമോ എന്ന കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടത്. ടോൾ വേണമോ വേണ്ടയോയെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല ചർച്ച ചെയ്യണം ഗവൺമെന്റ് പഠനം നടത്തട്ടെ അതിനു ശേഷം തീരുമാനം പറയാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുന്നണി യോഗത്തിൽ ഉണ്ടായ ചർച്ചയിലെ കാര്യങ്ങൾ ഞാൻ പറയില്ല. മറ്റാരും പറയുന്നതും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ടെ മദ്യശാല കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത രീതിയിൽ പദ്ധതി വേണമെന്നാണ് എൽ ഡി എഫ് നിലപാടെന്നും.

Advertisements

 

ആശാ വർക്കർമാരുടെ സമരത്തിൽ സംസ്ഥാനം ചെയ്യാവുന്നതെല്ലാം ചെയ്തു ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യണം എന്നാണ് നിലപാടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കേന്ദ്രം പണം നൽകുന്നില്ല വസ്തുതകൾ മനസിലാക്കി മുന്നോട്ട് പോകണം അവർ എത്ര ചോദിച്ചാലും കൊടുക്കണം പ്രശ്നം പരിഹരിക്കണമെന്നും അ​ദ്ദേഹം പറഞ്ഞു. കടൽ വനം ഖനനത്തിലുള്ള കേന്ദ്ര തീരുമാനത്തിനെതിരെ യു ഡി എഫുമായി യോജിച്ച് സമരത്തിന് തയ്യാറാണെന്നും എം എം ഹസനുമായും വി ഡി സതീശനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

Share news