ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസഫാക്ക് ആലം
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്.

2018ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൻറെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഡൽഹിയിൽ അസഫാക് ഒരുമാസം ജയിലിൽ കഴിഞ്ഞിരുന്നുവെന്ന് ആലുവ റൂറൽ എസ് പി പറഞ്ഞു. ഡൽഹിയിലെ പീഡന കേസ് നടന്നത് 2018 ലാണ്. കേരളത്തിലെത്തിയത് 2018ലാണെന്നും ആലുവ റൂറൽ എസ് പി പറഞ്ഞു.

അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്നായിരുന്നു റിമാൻറ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ 24ന് ലഭിച്ചു. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിൻറെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.

