ഛത്തീസ്ഗഢിൽ വോട്ടെടുപ്പിനിടെ സ്ഫോടനം
ഛത്തീസ് ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്‌ഫോടനം. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫിൻറെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

സിആർപിഎഫിൻറെയും കോബ്ര 206-ാം ബറ്റാലിയൻറെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്. നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ചവിട്ടുകയായിരുന്നുവെന്നാണ് വിവരം. 90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൻറെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെൻറിന് കീഴിലാണ് ഈ പ്രദേശം.

