കൊയിലാണ്ടിയിൽ ദീപാവലി മിഠായി വിൽപ്പനയിൽ കൊള്ള
ദീപാവലി മിഠായി വിൽപ്പനയിൽ കൊയിലാണ്ടിയിൽ തീവെട്ടിക്കൊള്ള. ആഘോഷങ്ങളുടെ മറപറ്റി ചില ബേക്കറിക്കാർ ഒരു കിലോ മിഠായിക്ക് 600 രൂപവരെയാണ് വാങ്ങുന്നത്. എന്നാൽ ചിലയിടങ്ങിളിൽ 250 രൂപയ്ക്കും മിഠായി കിട്ടാനുണ്ടെന്നതാണ് സത്യം. നഗരസഭ ആരോഗ്യ വിഭാഗം അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാധാരണക്കാരന് താങ്ങാൻ പറ്റാത്ത ഇത്തരം കൊള്ളക്കെതിരെ ജനങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ട്. പഞ്ചസാര, മൈദ ഉൾപ്പെടെ മറ്റ് അസംസ്കൃത വസ്തുക്കൾക്ക് വില വർദ്ധിക്കാത്ത സാഹചര്യത്തിൽ നടക്കുന്ന ഇത്തരം കൊള്ളക്കെതിരെ നഗരസഭയുടെ ഇടപെടലിലാണ് ജനങ്ങളുടെ പ്രതീക്ഷ.
പാല്, നെയ്യ് എന്നിവയിൽ നിർമ്മിക്കുന്ന സോന, പെർഫി, ആപ്പിൾ റോൾ ഉൾപ്പെടെ സാധാരണയായി ബേക്കറികളിൽ ലഭിക്കുന്ന ഇത്തരം മധുര പലഹാരങ്ങൾക്ക് 250, 300 രൂപയാണ് വിപണി വില ഈടാക്കിയിരുന്നത്. എന്നാൽ ദീപാവലിയുടെ മറപറ്റി ചില ബേക്കറികളിൽ ഇത് 330, 370, 430, 500, 600 എന്നിങ്ങനെയാണ് വില ഈടാക്കുന്നത്.

കൊയിലണ്ടിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യ ആവകാശപ്പെടുന്ന ചില പ്രമുഖ ബേക്കറികളിലാണ് വലിയ കൊള്ള നടക്കുന്നത്. എന്നാൽ കോഴിക്കോട് ഉൾപ്പെടെയുള്ള ബേക്കറികളിൽ ഇതേ പലഹാരങ്ങൾക്ക് 460 രൂപ മാത്രമാണ് ഉയർന്ന വിലയായി ഇടാക്കുന്നത്. 160 രൂപ മുതൽ 460 രൂപയാണ് കോഴിക്കോട്ടെ ഇപ്പോഴത്തെ വിപണി വില.

ആഘോഷങ്ങൾ കണക്കിലെടുത്ത് കോർപ്പറേഷൻ വിപണിയിൽ ഇടപെടുന്നതിൻ്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനിൽ ഒരു കിലോ മിഠായിക്ക് കുറഞ്ഞ വില 160 രൂപയും കൂടിയ വില 460 രൂപയും മാത്രമാണ്. മധുര പലഹാരങ്ങൾക്ക് കോഴിക്കോട് ഏറ്റവും പേരുകേട്ട സ്ഥാപനത്തിൽ കൊയിലാണ്ടിയിൽ വിൽക്കുന്ന 600 രൂപയുടെ മിഠായിക്ക് വെറും 460 രൂപ മാത്രമാണ് ഇടാക്കുന്നത്. അതും പാല്, നെയ്യ് എന്നിവയിൽ നിർമ്മിക്കുന്ന ബംഗാളി സ്വീറ്റ്സ് ഉൾപ്പെടെയുള്ളവയ്ക്കാണെന്നതാണ് അതിശയിപ്പിക്കുന്നത്.

