ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം1000 കടന്നു; ഹമാസിൻറെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം
ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഹമാസിൻറെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്‍റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരുക്കേറ്റെന്നുമാണ് വിവരം.
ആക്രമണത്തെ യുഎസ് പ്രസിഡണ്ട് ജോബൈഡൻ അപലപിച്ചു. 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടെന്ന് ബൈഡൻ വ്യക്തമാക്കി. അതിനിടെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിനും രംഗത്തെത്തി. പുടിന്‍റെ വിമർശനം അമേരിക്കക്കെതിരെ ആയിരുന്നു. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യൻ പ്രസിഡണ്ട് പ്രതികരിച്ചത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വ്ളാട്മിർ പുടിൻ പറഞ്ഞു.