സ്ത്രീ സുരക്ഷയ്ക്ക് കരുത്തായി ‘നിർഭയ നിശ’ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
.
തിരുവനന്തപുരം: സ്ത്രീകളുടെ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പൊലീസ് ആവിഷ്കരിച്ച ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും.

സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എസ്ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എഐ ക്യാമറകൾ, അലാറം, പാനിക് ബട്ടൺ എന്നിവ സഹിതമുള്ള ‘നിർഭയ നിശ’ സേഫ്റ്റി പോളുകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും. കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിയാൻ ആധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം പോളുകളിൽ ഉണ്ടാകും.

അപകടഘട്ടങ്ങളിൽ പാനിക് ബട്ടൺ അമർത്തുന്നതിലൂടെ പൊലീസ് സേവനം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കും. സ്ത്രീസുരക്ഷാ രംഗത്ത് സംസ്ഥാന സർക്കാർ നടത്തുന്ന വിപ്ലവകരമായ ചുവടുവെപ്പായാണ് ‘നിർഭയ നിശ’ വിലയിരുത്തപ്പെടുന്നത്.




