ഹരിദ്വാറിൽ അഹിന്ദുക്കള്‍ വരേണ്ടെന്ന് BJP സർക്കാർ; പ്രവേശനം നിരോധിക്കാൻ നീക്കം
.
ഹരിദ്വാറിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കാൻ നീക്കം. 2027ലെ അർധ കുംഭമേളയ്ക്ക് മുന്നേ ഹരിദ്വാറിലെ കുംഭമേള പ്രദേശങ്ങളിൽ അഹിന്ദുകളെ നിരോധിക്കാനാണ് നീക്കം. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ ഇതുസംബന്ധിച്ച് സംഘടനകളുമായി ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു.

209 സ്ക്വയർ കിലോ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന, 105 ഘാട്ടുകളിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കാനാണ് ബിജെപി സർക്കാർ നീക്കം നടത്തുന്നത്. കുംഭമേള നടക്കുന്ന സ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ന്യായീകരണം. ഹരിദ്വാറിനെയും ഋഷികേശിനെയും സനാതൻ പവിത്ര ഷെഹർ ആയി പ്രഖ്യാപിക്കാനും ഉത്തരാഖണ്ഡ് സർക്കാർ ആലോചിക്കുന്നുണ്ട്.

‘ഹർ കി പൗരി’ ഉൾപ്പെടെയുള്ള ഗംഗാ തീരങ്ങളിലും കുംഭമേള നടക്കുന്ന പ്രദേശങ്ങളിലും ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം അനുവദിക്കരുത് എന്നായിരുന്നു ശ്രീ ഗംഗാ സഭയുടെ ആവശ്യം. സനാതന ധർമ്മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഈ മേഖലകൾ പൂർണമായും ഹിന്ദുക്കൾക്കായി മാറ്റിവെക്കണമെന്നും അഹിന്ദുക്കളുടെ പ്രവേശനം തങ്ങൾക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കൂ എന്നും ഇവർ പറയുന്നു.

പ്രദേശത്ത് അഹിന്ദുക്കൾക്ക് സ്ഥിര താമസസ്ഥലം നൽകരുത്, ജോലിക്ക് വരുന്ന അഹിന്ദുക്കൾ ജോലി പൂർത്തിയായാൽ ഉടൻ മടങ്ങണം എന്നീ തിട്ടൂരങ്ങളും സംഘടനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾ കുംഭമേളയ്ക്ക് എത്തുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിരോധനം നടപ്പിലാക്കുന്നത് പ്രായോഗികമാന്നോ എന്നൊരു ചോദ്യം മറുവശത്ത് ഉയരുന്നുണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന്റെ നീക്കത്തിൽ ശക്തമായ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.



