നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പി പ്രേമകുമാരി യമനിലേക്ക് തിരിച്ചു
പിറവം: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പി പ്രേമകുമാരി യമനിലേക്ക് തിരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്. പുലർച്ചെ 5.30നുള്ള ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്കും അവിടെനിന്ന് വൈകിട്ട് 5.30ന് യമനിയ എയർലൈൻസിൽ യമനിലേക്കുമാണ് യാത്ര.
യമനിൽ ഫെലിക്‌സ് എയർവേയ്‌സ് സിഇഒയായ സാമുവൽ ജെറോമാണ് പ്രേമകുമാരിയുടെ പവർ ഓഫ് അറ്റോർണി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ അംഗംകൂടിയായ സാമുവൽ വെള്ളിയാഴ്‌ച രാവിലെ കൊച്ചിയിലെത്തി. യമനിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് സാമുവൽ പറഞ്ഞു.
നിമിഷപ്രിയയുടെ മോചനകാര്യത്തിൽ 100 ശതമാനം പ്രതീക്ഷയുണ്ടെന്ന് അമ്മ ശനിയാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിമിഷ നഴ്സായതിനാൽ ജയിലിൽ സേവനം തുടരുന്നുണ്ട്. ആ നിലയ്‌ക്കുള്ള പരിഗണനയും അവിടെനിന്നുണ്ടാകുന്നുണ്ടെന്ന് പ്രേമകുമാരിയുടെ അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷയുടെ ഭർത്താവ് ടോമി തോമസ്, മകൾ മിഷേൽ ടോമി തോമസ് എന്നിവരും ഒപ്പമുണ്ടായി.