അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രതി സബിത്തിൻ്റെ മൊഴി
അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രതി സബിത്തിൻ്റെ മൊഴി. ഉത്തരേന്ത്യക്കാരെയാണ് കൂടുതലായി എത്തിച്ചത്. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു ഇത്. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ എത്തിച്ചു. പ്രതി സബിത്തിന്റെ രാജ്യാന്തര ബന്ധം കേന്ദ്ര ഏജൻസികളും അന്വേഷിച്ചു വരികയാണ്.
ഇന്നലെ ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും തൃശ്ശൂർ സ്വദേശി സബിത്ത് നാസറിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും ഇറാനിലെത്തിച്ച് അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
നിർധനരായ വ്യക്തികളെ കണ്ടെത്തി അവർക്ക് പണം നൽകി, വിദേശത്ത് കൊണ്ടി പോയി അവയവ കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. നെടുമ്പാശ്ശേരിയിൽ നിന്നും കുവൈറ്റിലേക്കും അവിടെനിന്ന് ഇറാനിലേക്കാണ് ആളുകളെ കൊണ്ടുപോയിരുന്നത്. അടിക്കടി നടത്തിയ വിദേശ യാത്രയെ തുടർന്ന് ഏറെക്കാലം സബിത്ത് ഐബിയുടെ നിരീക്ഷണത്തിൽ ആയിരുന്നു.