സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു. യുവമോർച്ച നേതാവടക്കം രണ്ട്പേർ പിടിയിൽ

വടക്കാഞ്ചേരി: സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവമോർച്ച നേതാവടക്കം രണ്ടുപേർ പിടിയിൽ. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി വടക്കാഞ്ചേരി പൊലീസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിയ കേസിൽ യുവമോർച്ച നേതാവും ജന്മഭൂമി, ജനം ടിവി പ്രാദേശിക ലേഖകനുമായ തിരുവില്വാമല പട്ടിപ്പറമ്പ് ആര്യാമ്പാടത്ത് വീട്ടിൽ രഘുകുമാർ (38), സുഹൃത്ത് വടക്കാഞ്ചേരി പത്താംകല്ല് പുത്തൻകുളം വീട്ടിൽ ബാദുഷ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

പണം കൊടുക്കാമെന്നു പറഞ്ഞാണ് രണ്ടാം പ്രതി ബാദുഷയുടെ സഹായത്താൽ ഒന്നാംപ്രതി രഘുകുമാർ കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ മാധവൻകുട്ടിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ ടി സി അനുരാജ്, അസി. സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്‌കുമാർ, ഗീത, സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് മോൻ, അനീഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.
