നവജാത ശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചു; പങ്കാളികൾ അറസ്റ്റിൽ
കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തി പെരുമ്പാവൂരിൽ പുഴയുടെ തീരത്ത് ഉപേക്ഷിച്ച പ്രതികളെ പിടികൂടി. അസംകാരായ മുക്സിദുൽ ഇസ്ലാം (31), മുഷിദാ ഖാത്തൂൻ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുഴയോരത്ത് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലാപതകം തെളിഞ്ഞത്.

ഒക്ടോബർ എട്ടിന് വൈകുന്നേരമാണ് മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് കുഞ്ഞിൻറെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം. തുടർന്ന് അസ്വാഭിവിക മരണത്തിന് കേസെടുത്ത്, ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധയിൽ മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിയ്ക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം ആസാമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽപ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ വന്നാണ് ഇവിടെ ഉപേക്ഷിച്ചത്. തുടർന്ന് അന്ന് തന്നെ അസമിലേക്ക് കടന്നു. ആദ്യ വിവാഹം വേർപെടുത്തി കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുയാണിവരെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ് ഐ ജോസി എം ജോൺസൻ, എ എസ് ഐമാരായ എൻ കെ ബിജു, എൻ ഡി ആന്റോ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി എ അബ്ദുൾ മനാഫ്, ജിഞ്ചു കെ മത്തായി, പി നോബിൾ, ശാന്തി കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

