തുല്യമായി പോറ്റാനാകുമെങ്കിലേ മുസ്‌ലിമിന് ഒന്നിലേറെ വിവാഹം പറ്റൂ; ഹൈക്കോടതി

കൊച്ചി: ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്‌ലിം നിയമപ്രകാരം ഒന്നിലേറെ വിവാഹത്തിന് അനുവദിക്കൂ എന്ന് ഹെെക്കോടതി. സമ്പത്തുണ്ടെങ്കിലും മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളു. നീതി ഉറപ്പ് വരുത്തണമെന്ന ഉദ്ഘോഷമാണ് ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ ആത്മാവെന്നും കോടതി പറഞ്ഞു.

രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന കാഴ്ച പരിമിതിയുള്ള വ്യക്തിക്ക് മതനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സർക്കാർ കൗൺസിലിങ് നൽകണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പാലക്കാട് സ്വദേശിയായ അൻപതുകാരൻ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം.

