പാളയത്തു നിന്നും കഞ്ചാവുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: പാളയം ബസ് സ്റ്റ്റ്റാൻ് പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തിൽ മൊറാർജി എന്ന പേരിൽ അറിയപ്പെടുന്ന ജംഷീർ പി.എം (40) നെയാണ് 102 ഗ്രാം കഞ്ചാവുമായി പാളയം ജംഗ്ഷനിൽ നിന്നും പിടികൂടിയത്. കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, കസബ എസ്.ഐ ജഗ്മോഹൻ ദത്തിൻ്റെ നേത്യത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

അതിഥി തൊഴിലാളികളെയും ഹോട്ടൽ ജോലിക്കാരെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവ് വിൽപ്പനയിലൂടെ കിട്ടിയ 6200 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പിടികൂടിയ ജംഷീറിന് മുമ്പ് കസബ സ്റ്റേഷനിൽ കഞ്ചാവ് കേസും, ടൗൺസ്റ്റേഷനിൽ പിടിച്ചു പറി, ബ്രൗൺ ഷുഗർ കേസും ഉണ്ട്. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അനീഷ് മുസ്സേൻവീട്, ഷിനോജ് എം, കസബ സ്റ്റേഷനിലെ എസ്.ഐ സജിത്ത്മോൻ, സിപി.ഒ മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇലക്ട്രിക്ക് പോസ്റ്റിനടിയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് വിൽപന.

പാളയം ജംഗ്ഷനിൽ അതിരാവിലെ ജോലി അന്വേഷിച്ച് കൂട്ടമായി നിൽക്കുന്ന അതിഥി തൊഴിലാളികളുടെയും, ഹോട്ടൽ തൊഴിലാളികളുടെയും, ഇടയിൽ നിന്ന്കൊണ്ട് ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയ ശേഷം പാളയം ജംഗ്ഷന് സമീപമുള്ള ഏതെങ്കിലും ഇലക്ട്രിക്ക് പോസ്റ്റിൻ്റെ അടിയിൽ കടലാസു പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ച് വെച്ച ശേഷം സാധനം അവിടെയുണ്ടെന്ന് പറഞ്ഞ് എന്നിട്ട് അത് എടുത്ത് പോവാൻ പറയും. പോലീസ് പിടി കൂടാതിരിക്കാൻ കഞ്ചാവ് കയ്യിൽ വെയ്ക്കാതെ ഈ രീതിയിലാണ് വിൽപന നടത്തിയിരുന്നത്. ലഹരിക്കെതിരെ റെയിൽവെ സ്റ്റേഷൻ പരിസരം, ബസ്സ്റ്റാൻ്റുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി. കമ്മിഷണർ കെ. എ ബോസ് പറഞ്ഞു.



