മുംബൈ ബോട്ടപകടത്തിൽപെട്ടവരിൽ മലയാളി കുടുംബവും

മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളികളും. തൻ്റെ മാതാപിതാക്കളെ കാണാനില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന കുട്ടി അറിയിച്ചിട്ടുണ്ട്. മലയാളി ദമ്പതികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

അതേയസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. നൂറിലധികം യാത്രക്കാരുമായി എലഫന്റ് ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇത് വരെ 101 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മുംബൈയിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരാൻ കാരണം സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണെന്ന് പരക്കെ പരാതി. സ്പീഡ് ബോട്ടിൽ 6 നാവിക സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഫെറിയിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. തിരച്ചിൽ ഇപ്പോഴും നടക്കുകയാണ്.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി വഴി 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും മോദി എക്‌സിൽ പങ്ക് വച്ചു. രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാവികസേനയും മറൈൻ പോലീസും തീരരക്ഷാസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 11 നാവികസേനാ ബോട്ടും മറൈൻ പോലീസിന്റെ നാലുബോട്ടും തീരരക്ഷാസേനയുടെ ഒരു ബോട്ടും നാലു ഹെലികോപ്റ്ററുമാണ് രാത്രിയിലും തുടർന്ന രക്ഷാപ്രവർത്തനത്തിലുള്ളത്.

യാത്രാ ബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്താണ് കാരണമെന്നും വ്യക്തമായിരുന്നില്ല. പിന്നീടാണ് ബോട്ടുകൾ കൂട്ടിയിടിച്ചതാണെന്ന വിവരം പുറത്തുവന്നത്. ഇക്കാര്യം നാവിക സേനയാണ് സ്ഥിരീകരിച്ചത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലെ ഗുഹകൾ സന്ദർശിക്കാൻ പ്രത്യേക ഫെറി സർവീസുകളുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് കടലിന് നടുക്കുള്ള എലഫന്റാ ദ്വീപ്. ഫെറി ബോട്ടുകളാണ് ഏക ആശ്രയം.

എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകണമെന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരമാവധി ആളുകളെ തള്ളിക്കയറ്റി ഫെറി സർവീസ് നടത്തുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് 13 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയത്. വിദേശികളടക്കം ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബോട്ടിൽ യാതൊരു സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കാതെയാണ് കാലങ്ങളായി സർവീസ് നടത്തി വരുന്നത്.
