തമിഴ്നാട്ടിലും കേരളത്തിലും മാളുകൾ, ഷോപ്പുകൾ, ബസുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ
തമിഴ്നാട്ടിലും കേരളത്തിലും മാളുകൾ, ഷോപ്പുകൾ, ബസുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ. തമിഴ്നാട് ദിണ്ഡിഗ ൽ കാമാക്ഷിപുരം അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38), വസന്ത (45), മകൾ സന്ധ്യ (25) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച നരിക്കുനിയിൽ നിന്ന് തൊണ്ടയാട് ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന സുധ എന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചവരെ കൈയോടെ പിടികൂടിയതാണ് സംഘത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ സഹായിച്ചത്.
തിരക്കേറിയ ബസിൽ കയറി കട്ടർ ഉപയോഗിച്ച് മാല പൊട്ടിക്കലാണ് ഇവരുടെ രീതി. മലപ്പുറം മക്കരപ്പറമ്പ് സ്കൂളിന് സമീപമുള്ള ലൈൻ മുറി ക്വാർട്ടേഴ്സിൽ ഒരു വർഷത്തോളമായി താമസിക്കുന്ന കുടുംബത്തെ രാത്രി നടത്തിയ തിരച്ചിലിൽ തന്ത്രപൂർവം പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് സ്വർണം തൂക്കുന്നതിനുള്ള യന്ത്രം, കട്ടിങ്ങ് ടൂൾ, മോഷ്ടിച്ച മൊബൈൽ ഫോൺ, സ്വർണം, പണം, പഴ്സുകൾ എന്നിവയും കണ്ടെടുത്തു.
Advertisements
ജില്ല പൊലീസ് മേധാവി രാജ് പാൽ മീണയുടെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ കീഴിൽ മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് മോഷണ സംഘത്തിലെ മുഴുവൻ പ്രതികളെയും വലയിലാക്കിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദകശ്ശേരി ക്ഷേത്രത്തിൽ വെച്ച് സൗമിനിയെന്ന സ്ത്രീയുടെ മാല മോഷ്ടിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളാണ് തെളിഞ്ഞത്.
അന്വേഷണ സംഘത്തിൽ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഫാദിൽ കു ന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഫീർ പെരുമണ്ണ, സുമേഷ് ആറോളി, എ. കെ. അർജുൻ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ആർ. റസൽ രാജ്, കോയക്കുട്ടി, ശ്രീജയൻ, പൊലീസ് ഓഫീസർ സിനീഷ്, വനിത സിവിൽ പൊലീസ് ഓഫീസർമാരായ എം. റംഷീദ, എൻ. വീണ, സന്ധ്യ ജോർജ്, സൈബർ സെല്ലിലെ രൂപേഷ് നടുവണ്ണൂർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.