പാവപ്പെട്ടവൻ്റെ അന്നം മുടക്കിയ പ്രതിപക്ഷനേതാവിനെതിരെ പ്രതിഷേധം
കൊച്ചി: മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത് പ്രതിപക്ഷ നേതാവിൻ്റെ പരാതി പരിഗണിച്ചു തന്നെ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു ചെന്നിത്തല നല്‍കിയ പരാതി പുറത്തു വന്നു. പരാതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള അരിവതരണം അടക്കം തടയാനാണ് ചെന്നിത്തല ആവശ്യപ്പെട്ടത് എന്ന് കത്ത് വെളിവാക്കുന്നു.
അന്നം മുടക്കിയതിന് ജനങ്ങള്‍ എതിരാകുമെന്ന് വന്നതോടെ അരി വിതരണം തടഞ്ഞത് തങ്ങള്‍ പരാതിപ്പെട്ടിട്ടല്ലെന്ന് പ്രതിപക്ഷ കേന്ദ്രങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ആവശ്യങ്ങളാണ് സ്വന്തം ലെറ്റര്‍പാഡില്‍ നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല അക്കമിട്ട് ഉന്നയിച്ചത്. ഒന്നാമത്തെ ആവശ്യം സ്കൂള് കുട്ടികള്ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടക്കില്ല എന്നുറപ്പാക്കണം എന്നാണ്. വിഷു സ്പെഷ്യലായി നല്കുന്ന ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഏപ്രില് ആറുവരെ നിര്ത്തിവെക്കാന് സിവില് സപ്ലൈസ് വകുപ്പിന് നിര്ദേശം നല്കണം എന്നാണ് രണ്ടാമത് ആവശ്യപ്പെടുന്നത്. വിഷു പ്രമാണിച്ച നല്‍കുന്ന അരിയും മറ്റും തടയണം എന്നാണ് ഇതിനര്‍ത്ഥം.
ചെന്നിത്തലയുടെ കത്തിന്റെ പ്രസക്തഭാഗം
ഏപ്രിൽ, മെയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഏപ്രിൽ ആറിന് മുമ്പ് വിതരണം ചെയ്യുന്നതിൽ നിന്ന് സര്ക്കാരിനെ വിലക്കണം എന്നാണ് മൂന്നാമത്തെ ആവശ്യം.
ഈ കത്ത് പരിഗണിച്ചാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് കത്തുനല്‍കിയത്. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് അരി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു ഉത്തരവ്. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാവിധ സഹായവിതരണങ്ങളും തെരഞ്ഞെടുപ്പിന്റെ മറവില്‍ മുടക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിവരികയായിരുന്നു.