പൊന്ന് അജ്മലും കൂട്ടാളികളും കർണാടക പൊലീസ് പിടിയിൽ
.
കുറ്റ്യാടി: കേരളത്തിലെ രാസലഹരി വിൽപ്പനയിലെ മുഖ്യ കണ്ണിയും പിടികിട്ടാപുള്ളിയുമായ വേളം പഞ്ചായത്തിലെ ചെന്നിലോട്ട് അജ്മൽ (30) എന്ന പൊന്ന് അജ്മലും കൂട്ടാളികളും കർണാടക പൊലീസ് പിടിയിൽ. കർണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ദക്ഷിണ കന്നട ജില്ലയിലെ പുറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനയ്ക്കിടയിൽ അജ്മൽ അടക്കം മൂന്ന് പേരെ പിടികൂടിയത്. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 50 ഗ്രാം എംഡിഎംഎയും സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച മാരകായുധവും കണ്ടെടുത്തു.

അജ്മലിനെ വെള്ളിയാഴ്ച ഉച്ചയോടെ കർണാടക പൊലീസിന്റെ നേതൃത്വത്തിൽ വേളത്തെ ചെന്നിലോട്ട് വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. രണ്ട് കോടി രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന അജ്മൽ ബംഗളൂരുവിലേക്ക് കുടിയേറുകയായിരുന്നു. അവിടെ എംഡിഎംഎ നിർമിച്ച് ഏജൻുമാരെവച്ച് വിൽപ്പന നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ താവളം മാറ്റുന്നതിനാലും മൊബൈൽ ഉപയോഗിക്കാത്തതും കാരണം അജ്മലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.




