KOYILANDY DIARY.COM

The Perfect News Portal

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിലെത്തി ആര്യാടന്‍ ഷൗക്കത്ത്. തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കരുണാകരന്‍ തനിക്ക് വേണ്ടി നിലമ്പൂരില്‍ വന്ന് പ്രചാരണം നടത്തുന്നത് പോലെയാണ് സന്ദര്‍ശനത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 11.20ന് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നയാളാണ്. സെക്രട്ടറിയേറ്റ് മെമ്പര്‍ ഉള്‍പ്പടെയുണ്ടായിട്ടും എന്തുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇത്രയും വൈകിയതെന്ന് പറയേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണ്. ആര് സ്ഥാനാര്‍ഥിയായാലും നിലമ്പൂര്‍ തിരിച്ചു പിടിക്കും – അദ്ദേഹം വ്യക്തമാക്കി. ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം മുന്‍കൂട്ടി തുടങ്ങാനായത് ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വര്‍ വിഷയത്തെക്കുറിച്ച് നേതൃത്വം പ്രതികരിക്കുമെന്നും വ്യക്തമാക്കി

യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ആര്യാടന്‍ ഷൗക്കത്തിന്റെ പത്രിക സമ്മര്‍പ്പണം. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളാണ് കെട്ടിയ്ക്കാനുള്ള തുക നല്‍കുന്നത്. 5000ലധികം പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന റാലിയും യുഡിഎഫ് ഒരുക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് പ്രചാരണത്തെ ഏകോപിപ്പിക്കുന്നത്. ഇന്നലെയോട് യുഡിഎഫിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി.

Advertisements
Share news
error: Content is protected !!