തമിഴ്നാടിന് സ്വയംഭരണാവകാശം; ഉന്നതതല സമിതി രൂപീകരിച്ച് എം കെ സ്റ്റാലിൻ

സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സ്വയംഭരണം സംബന്ധിച്ച നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായുള്ള അഭിപ്രായ ഭിന്നതകളും കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങളും തുടരുന്നതിനിടെയാണ് സ്റ്റാലിന്റെ പുതിയ നീക്കം.

സംസ്ഥാന വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതായത്, ഒരു കാലത്ത് സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുത്തിരുന്നതും എന്നാൽ ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും സംയുക്തമായി ഭരിക്കുന്നതുമായ ഭരണ, നയരൂപീകരണ മേഖലകൾ പുനഃസ്ഥാപിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

രാജ്യത്തെ സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ ഈ കമ്മിറ്റി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 ജനുവരിയിൽ ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും 2028 ഓടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. 1974-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധി സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.

