‘ഖരമാലിന്യ സംസ്കരണത്തില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു’: മന്ത്രി എം ബി രാജേഷ്

ശുചിത്വ സാഗരം സുന്ദര തീരം ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. ശംഖുമുഖത്ത് മന്ത്രിമാരായ എം ബി രാജേഷ്, സജി ചെറിയാൻ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഖരമാലിന്യ സംസ്കരണത്തില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 7 തദ്ദേശസ്ഥാപനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പക്ഷെ കടലിലും കായലിലും വലിയ തോതില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നുവെന്നും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ധീര ശുചീകരണത്തിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും ഒന്നിച്ചാൽ ശുചിത്വ സാഗരം പദ്ധതി വിജയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് പറഞ്ഞു. 12000 വോളൻ്റിയർമാരെ വിന്യസിച്ചാണ് പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞം നടത്തുന്നത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഈ ശുചീകരണം നടത്തുമെന്നും 200 മീറ്റർ ഇടയിൽ ഓരോ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പ്ലാസ്റ്റിക്ക് നിർമാർജനത്തിന് വലിയ ബോധവത്കരണം ആവശ്യമാണ്. ബോട്ടിലുകൾ ഹരിത കർമ്മ സേന വഴി ശേഖരിക്കും. ഇതിലൂടെ തീരം പ്ലാസ്റ്റിക് മുക്തമാക്കാമെന്നും മന്ത്രി പറഞ്ഞു. കടലിലെ പ്ലാസ്റ്റിക് സാന്നിധ്യം വളരെ കൂടുതലാണെന്നും ഇത് പൂർണ്ണമായും നിർമാർജനം ചെയ്യാൻ സാധിക്കണം. ഇല്ലെങ്കിൽ കേരളം ഭാവിയിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാവരും ഒന്നിച്ചാൽ മാത്രമെ ശുചിത്വ സാഗരം പദ്ധതി വിജയിക്കൂ എന്നും മന്ത്രി പറഞ്ഞു. 24 തുറമുഖങ്ങളിലും കൊല്ലത്ത് നടത്തുന്ന പദ്ധതി നടപ്പിലാക്കും. കടലിൽ പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും, ജലാശയങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കാതിരിക്കാൻ ബോധവൽക്കരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

