KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ നിലവാരമില്ലാത്ത 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനം

തിരുവനന്തപുരം: നിലവാരമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനം. അഞ്ജു ബോബി ജോര്‍ജും റോസക്കുട്ടിയും ഉള്‍പ്പെടെ നിരവധി ലോകതാരങ്ങളെ സംഭാവന ചെയ്ത ത‍ൃശൂര്‍ വിമല കോളജിലെ സ്പോര്‍ട്സ് ഹോസ്റ്റലും പൂട്ടുന്നവയുടെ പട്ടികയില്‍ ഉണ്ട്. സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നിലവാരത്തെക്കുറിച്ചു പഠിച്ച മൂന്നംഗ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം.

സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്സികുട്ടന്‍, ഭരണസമിതി അംഗങ്ങളായ എം.ആര്‍. രഞ്ജിത്, ജോര്‍ജ് തോമസ് എന്നിവരുള്‍പ്പെട്ട സമിതിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. തൃശൂര്‍ വിമല കോളജ്, കോട്ടയം സിഎംഎസ് എന്നിവയുള്‍പ്പെടെ പൂട്ടാന്‍ നിശ്ചയിച്ച 12 സ്പോര്‍ട്സ് ഹോസ്റ്റലുകളുടെയും നില പരിതാപകരമാണെന്നാണു സമിതിയുടെ കണ്ടെത്തല്‍.

നിലവാരം കുറഞ്ഞ 23 സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ ഈ വര്‍ഷം കുട്ടികള്‍ക്കു പ്രവേശനം നല്‍കില്ല. നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ വരും വര്‍ഷം ഇവയും പൂട്ടും. കായിക താരങ്ങള്‍ക്കു ഭക്ഷണത്തിനായി നല്‍കുന്ന തുകയില്‍ പല ഹോസ്റ്റലുകളും ക്രമക്കേടു നടത്തുന്നുണ്ടെന്നും കൗണ്‍സില്‍ കണ്ടെത്തി. 102 ഹോസ്റ്റലുകളാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്നത്. ഹോസ്റ്റലുകളുടെ എണ്ണം കുറച്ചു മികവുള്ളവയെ പ്രോത്സാഹിപ്പിക്കാനാണു കൗണ്‍സില്‍ തീരുമാനം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *