KOYILANDY DIARY.COM

The Perfect News Portal

കൊണ്ടോട്ടിയിൽ പള്ളിക്ക് സമീപം പര്‍ദ ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി

മലപ്പുറം: കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിക്ക് സമീപം പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് പള്ളിക്ക് സമീപമെത്തിയത്. അസം സ്വദേശിയായ സമീഹുല്‍ ഹഖ് ആണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടിയ ശേഷം കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

റോഡില്‍ പര്‍ദയും നിഖാബുമണിഞ്ഞ് ഒരാളെ കണ്ടതോടെ പള്ളിയിലേക്ക് ജുമുഅ നമസ്‌കാരത്തിനായി എത്തിയവര്‍ക്ക് സംശയമായി. ഇതോടെ പരിശോധിച്ചപ്പോള്‍ വേഷം മാറിയെത്തിയതാണെന്ന് മനസ്സിലായി. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു.

 

കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ മാളില്‍ പര്‍ദ ധരിച്ചെത്തി സ്ത്രീകളുടെ ശൗചാലയത്തില്‍ മൊബൈല്‍ ക്യാമറ വെച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനെ പിടികൂടിയിരുന്നു. കണ്ണൂര്‍ മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യുവിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളുടെ ശൗചാലയത്തിനകത്ത് കാര്‍ഡ്‌പെട്ടി വാതിലില്‍ പിടിപ്പിച്ചുവെച്ച ശേഷം അതില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വയ്ക്കുകയായിരുന്നു. മൊബൈലിന്റെ ക്യാമറ വരുന്ന ഭാഗത്ത് ചെറിയ ദ്വാരം ഇട്ടിരുന്നു. അതുവഴി വീഡിയോ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. 

Share news
error: Content is protected !!