വഴിപാടായി കോഴികളെ പറപ്പിക്കാൻ ഒരു ക്ഷേത്രം
ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചേർത്തല നഗരഹൃദയത്തിലായി റോഡരികിലായിട്ടാണ് കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
കോഴികളെ പറപ്പിക്കൽ
ക്ഷേത്രത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ നൂറു കണക്കിന് കോഴികളെ കാണാം. ക്ഷേത്രാങ്കണത്തിൽ നിറയെ കോഴികളായിരിക്കും. കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ ഇത്തരത്തിൽ പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം.
കുഴിയിലെ പ്രതിഷ്ട
ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയ്ക്കുമുണ്ട് ഏറെ പ്രത്യേകത. തറനിരപ്പിൽ നിന്ന് നാലടിയോളം താഴ്ചയിലാണ് ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദേവി സ്വയംഭൂവായതാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വിത്യസ്തമായി കിഴക്കോട്ടാണ് പ്രതിഷ്ട. ചതുരത്തിൽ കെട്ടിയിട്ടുള്ള കരിങ്കല്ലാണ് പ്രതിഷ്ടാസ്ഥാനം.
തടി വഴിപാട്
ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേന്‍, പഴം, മുന്തിരിങ്ങ, കല്‍ക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകായാണ്. രോഗം മാറാൻ നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്.
ആറാട്ട്
മീനമാസത്തിലെ മകയിരം നാൾ മുതൽ ആണ് ഇവിടെ ആറാട്ട് നടക്കുന്നത്. ഏഴ് ദിവസവും ആറാട്ട് നടക്കും. പൂയം നാളിലെ സരസ്വതി പടയണി, ആയില്ല്യം, മകം, പൂരം തുടങ്ങിയ നാളുകളിലെ പടയണികൾ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ.
ഐതീഹ്യം
തിരുവനന്തപുരത്തെ അനന്തപദ്മനാഭ ക്ഷേത്രത്തിൽ നിന്ന് വില്വമംഗലം സ്വാമിയാർ ഗുരുവായൂരിലേക്ക് തിരികേ പോകുമ്പോൾ അൽപ്പ സമയം ചേർത്തലയിൽ വിശ്രമിച്ചു. ഒരു മരച്ചുവട്ടിലായിരുന്നു അദ്ദേഹം വിശ്രമിച്ചത്. അരയന്നങ്ങൾ നീന്തുന്ന നിരവധി കുളങ്ങൾ അദ്ദേഹം കാണാനിടയായി. ഇതിനിടയിൽ ഒരു ദിവ്യത്തമുള്ള ഒരു കന്യകയെ അദ്ദേഹം കാണാനിടയായി. അത് ഒരു ദേവത തന്നെയാണെന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചു.
അദ്ദേഹം ഉടൻ ദേവതയെ സമീപിച്ചപ്പോൾ ദേവത കുളത്തിലേക്ക് എടുത്ത് ചാടി. ഇങ്ങനെ ആറ് ദിവസവും വില്വമംഗലം സ്വാമിയാരെ കണ്ടപ്പോൾ അവർ ആറ് കുളങ്ങളിലായി ചാടി ഒളിച്ചു. അങ്ങനെ ഏഴാമത്തെ ദിവസം വന്നു. ഏഴമത്തെ കുളത്തിലേക്ക് ദേവത ചാടി. എന്നാൽ കുളത്തിൽ നിറയെ ചേറ് ആയിരുന്നു. ദേവത ചേറിലേക്ക് താഴുന്നതിന് മുൻപെ വില്വമംഗലം അവരുടെ മുടിയിൽ പിടിച്ച് ഉയർത്തി. ചേറിലായ തല എന്ന അർത്ഥത്തിലാന് ചേർത്തല എന്ന പേര് ഉണ്ടായതെന്നാണ് ഐതീഹ്യം.