KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ബൈപാസ്‌ നാളെ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

കോഴിക്കോട്‌: ഗതാഗതക്കുരുക്കില്ലാത്ത യാത്രയെന്ന  പേരാമ്പ്രയുടെ കാലങ്ങളായ  സ്വപ്‌നം സാക്ഷാൽക്കാരത്തിലേക്ക്‌. നിർമാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച  നാടിന്‌ സമർപ്പിക്കും. അഗ്രികൾച്ചർ റഗുലേറ്ററി മാർക്കറ്റിങ്‌ സൊസൈറ്റി ഗ്രൗണ്ടിൽ പകൽ 3.30ന്‌  നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാവും.  പദ്ധതി രണ്ട്‌ വർഷംകൊണ്ടാണ്‌ പൂർത്തീകരിച്ചത്‌.  ഗതാഗത കുരുക്കിന്‌ പരിഹാരമാകുന്നതിനൊപ്പം നാടിന്റെ  വികസനത്തിന്‌ ബൈപാസ്‌ കുതിപ്പേകുമെന്ന്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്–-കുറ്റ്യാടി റോഡിൽ കക്കാട് പള്ളിക്ക് സമീപത്തുനിന്ന് കല്ലോട് വരെ   12.2  കിലോമീറ്ററുള്ളതാണ് ബൈപാസ്. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 12  മീറ്റർ വീതിയിൽ ആധുനിക രീതിയിൽ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ –ഓപ്പറേറ്റീവ് സൊസൈറ്റിയാണ്‌   നിർമിച്ചത്.  2021 ഫെബ്രുവരി 14-നാണ്  നിർമാണോദ്ഘാടനം നടന്നത്.  47.65 കോടി രൂപ  ചെലവിട്ടു. ബൈപാസിന്റെ രണ്ടറ്റം  വീതി കൂട്ടുന്നതിനും പേരാമ്പ്ര ബസ് സ്റ്റാൻഡിൽനിന്ന് ബൈപാസിലേക്ക് ലിങ്ക് റോഡ് നിർമിക്കുന്നതിനുമായി 16.71 കോടി രൂപയുടെ പദ്ധതി   അനുമതിക്കായി  കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.  997 സെന്റാണ്‌  ഏറ്റെടുത്തത്‌.
മുൻ എംഎൽഎമാരായ എ കെ പത്മനാഭൻ, എൻ കെ രാധ, കെ കുഞ്ഞമ്മദ്‌ എന്നിവരും നിരന്തരം ഇടപെട്ടു.  2017–-18 ലെ ബജറ്റ്‌ നിർദേശമനുസരിച്ചാണ്‌ കിഫ്‌ബിയിൽ ഉൾപ്പെടുത്തിയത്‌. 139 പേരിൽനിന്നാണ്‌ ഭൂമി ഏറ്റെടുത്തത്‌. കോവിഡ്‌ പ്രതിസന്ധികാലത്തിനിടയിലും ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും ഇടപെടലിന്റെ ഫലമായാണ്‌ കാലതാമസമില്ലാതെ ബൈപാസ്‌ നടപ്പായത്‌.  പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ പ്രമോദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Share news