മെഗാ അദാലത്തിൽ തീർപ്പാക്കിയത് 7734 കേസുകൾ

കോഴിക്കോട്: വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതും പുതിയതുമായ 7734 കേസുകൾ മെഗാ അദാലത്തിലൂടെ തീർപ്പാക്കി. 33.52 കോടി രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. 9347 കേസുകളാണ് പരിഗണനയ്ക്ക് വന്നത്.

ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി എൻ ആർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ടി ആൻസി, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ പി പ്രദീപ്, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കെ നൗഷാദലി എന്നിവർ പ്രവർത്തനം ഏകോപിപ്പിച്ചു. ജുഡീഷ്യൽ ഓഫീസർമാരായ കെ രാജേഷ്, കെ സിദ്ദിഖ്, ലീന റഷീദ്, വിവേക്, ആർ വന്ദന, കെ വി കൃഷ്ണൻകുട്ടി, വി എസ് വിശാഖ്, രവീണ നാസ്, ജോജി തോമസ്, കെ ബി വീണ, ടി ഐശ്വര്യ എന്നിവരാണ് പരാതികൾ തീർപ്പാക്കിയത്.
