കേസെടുക്കാൻ നിർദ്ദേശിച്ചത് സ്വാഭാവികം: ഇ.പി. ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അക്രമിക്കാൻ നോക്കിയവരെ തടഞ്ഞ സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

സുധാകരനും വി ഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് ‘കുഞ്ഞ്’ എന്നാണ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വി ഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഒരു പരാതി കോടതിയിൽ വന്നു. അതിനനുസരിച്ച് ഉത്തരവാദിത്തം കോടതി ചെയ്യുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കോൺഗ്രസ് ഐ വിഭാഗക്കാർ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും ജയരാജൻ പറഞ്ഞു.


